3 സ്ത്രീകൾ നഗരത്തിനുള്ളിൽ അടിമകളായി ജീവിച്ചത് 30 വര്‍ഷം

മുപ്പതു വര്‍ഷം നഗരത്തിനുള്ളിലെ വീട്ടില്‍ അടിമകളെപ്പോലെ കഴിഞ്ഞിരുന്ന മൂന്നു സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യക്കാരിയായ അനിത പ്രേം സ്ഥാപിച്ച ഫ്രീഡം ചാരിറ്റി എന്ന മനുഷ്യാവകാശ സംഘടനയാണ് ഇവരുടെ മോചനത്തിനു വാതില്‍ തുറന്നത്. ഇവര്‍ അടിമകളായി കഴിഞ്ഞിരുന്ന വീടിന്‍റെ ഉടമസ്ഥരായ പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടു ജാമ്യത്തില്‍ വിട്ടു.

ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വീട്ടില്‍ നടന്ന മനുഷ്യാവകാശലംഘനം ഞെട്ടിക്കുന്നതാണെന്നു സ്‌കോട്ലന്‍ഡ്‌യാര്‍ഡ് അറിയിച്ചു.
69 വയസ്സുള്ള മലേഷ്യക്കാരി, 57 വയസ്സുള്ള എെറിഷ് വനിത, 30 വയസ്സുള്ള ബ്രിട്ടിഷ് വനിത എന്നിവരെയാണു പൊലീസ് അടിമപ്പണിയില്‍നിന്നു മോചിപ്പിച്ചത്. പരിമിതമായ സഞ്ചാരസ്വാതന്ത്ര്യം മാത്രം നല്‍കി കഴിഞ്ഞ 30 വര്‍ഷമായി ഇവരെ വീട്ടില്‍ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചനയില്ല.

അടിമപ്പണിക്കെതിരെയുള്ള ടിവി പരിപാടി കണ്ട് ഇവര്‍ ഫ്രീഡം ചാരിറ്റിയുമായി ബന്ധപ്പെട്ടതാണു മോചനത്തിനു വഴിവച്ചത്. ഒക്‌ടോബര്‍ 18ന് ഇവര്‍ സംഘടനയുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ വീട്ടുടമസ്ഥരായ പുരുഷനും സ്ത്രീയും ബ്രിട്ടിഷ് വംശജരല്ലെന്നും ഇരുവര്‍ക്കും 67 വയസ്സാണെന്നും മാത്രമേ പൊലീസ് വെളിപ്പെടുത്തിയിട്ടുള്ളൂ.
ഇതിനു മുന്‍പ് സമാനമായ സംഭവത്തില്‍ യുഎസില്‍ പത്തുവര്‍ഷത്തിലേറെ ഒരു വീട്ടില്‍ ബന്ദിയാക്കപ്പെട്ട മൂന്നു സ്ത്രീകളുടെ കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്ലീവ് ലാന്‍ഡില്‍ സ്കൂള്‍ ബസ് ഡ്രൈവറായിരിക്കെ മൂന്നു യുവതികളെ തട്ടിയെടുത്തു ലൈംഗിക അടിമകളാക്കി വച്ച സംഭവത്തില്‍ ഏരിയല്‍ കാസ്‌ട്രോ (53) എന്ന പ്രതി ആയിരം വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ തടവറയില്‍ ജീവനൊടുക്കി.

No comments:

Post a Comment